ഗാല: ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ മലയാളി താരം മാനവ് കൃഷ്ണയുടെ മികവിൽ ഇന്ത്യ 576 റൺസ് പടുയുർത്തി. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ മാനവിന്റെ കരുത്തുറ്റ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
153 പന്തിൽ ആറു ഫോറും മൂന്ന് സിക്സറുമടക്കം 100 റൺസ് നേടിയാണ് താരം തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 424 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 233 റൺസെടുത്ത സെനുജ വെകുനഗോഡയാണ് ലങ്കയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും സാഗർ വിർകും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 295 റൺസ് കൂട്ടിച്ചേർത്തു. ലക്ഷ്യ 207 റൺസും സാഗർ 134 റൺസുമെടുത്ത് പുറത്തായി. തുടർന്ന് ആറാമനായി ക്രീസിലെത്തിയ മാനവ് കൃഷ്ണ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചുയരുകയായിരുന്നു.
കഴിഞ്ഞ സീസണിൽ കൂച്ച് ബിഹാർ ട്രോഫിയിൽ കേരള ടീമിനെ നയിച്ചത് മാനവ് ആയിരുന്നു. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന താരം രണ്ട് സെഞ്ചുറികൾ നേടിയിരുന്നു. ഈ തകർപ്പൻ പ്രകടനമാണ് മാനവിനെ ദേശീയ അണ്ടർ-19 ടീമിലേക്ക് നയിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ കേരളത്തിനായി രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു.
ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും താരം പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഷൈൻസ് ക്രിക്കറ്റ് അക്കാദമിയിൽ എസ്.എസ്. ഷൈനിന്റെ ശിക്ഷണത്തിലാണ് മാനവ് വളർന്നത്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠനാണ് പിതാവ്. മാനവിന്റെ സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ-19 ടീമിലെ സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിലും മാനവ് മികച്ച നേട്ടമുണ്ടാക്കിയിരുന്നു. 1.50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.90 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്.